Friday, October 12, 2012

കേരളയും എം ജിയും എസ്എഫ്ഐ തൂത്തുവാരി


കേരള, എം ജി സര്‍വകലാശാലകളിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഗംഭീര വിജയം. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളിലും സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിലും സ്കൂള്‍ പാര്‍ലമെന്റുകളിലും എസ്എഫ്ഐയുടെ ആധിപത്യം പൂര്‍ണമായി. കണ്ണൂര്‍, കലിക്കറ്റ്, സംസ്കൃത സര്‍വകലാശാലകളിലെ ബഹുഭൂരിപക്ഷം കോളേജുകളും പോളിടെക്നിക്കുകളും തൂത്തുവാരിയതിനു പിന്നാലെയാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്ന കേരള, എം ജി സര്‍വകലാശാല കോളേജുകളിലും എസ്എഫ്ഐ വെന്നിക്കൊടി നാട്ടിയത്.

കേരളയിലെ 46 കോളേജ് യൂണിയനുകളില്‍ 38 ഉം എസ്എഫ്ഐ സ്വന്തമാക്കി. 55 കൗണ്‍സിലര്‍മാരില്‍ 46 ഉം നേടി. 12 കോളേജുകളില്‍ മുഴുവന്‍ സീറ്റിലും എതിരില്ലാതെയായിരുന്നു വിജയം. തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജിലെ മുഴുവന്‍ സീറ്റും എസ്എഫ്ഐ തൂത്തുവാരി. കഴിഞ്ഞ വര്‍ഷം ഇവിടെ എസ്എഫ്ഐക്ക് ഏതാനും സീറ്റ് നഷ്ടപ്പെട്ടത് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചിരുന്നു. കാഞ്ഞിരംകുളം കെഎന്‍എം ഗവ. കോളേജും വര്‍ക്കല എസ് എന്‍ കോളേജും എസ്എഫ്ഐ തിരിച്ചുപിടിച്ചു. എം ജിയിലും സമാനതകളില്ലാത്ത വിജയമാണ് എസ്എഫ്ഐ നേടിയത്. കഴിഞ്ഞ തവണ നേരിയ വോട്ടിന് എറണാകുളം മഹാരാജാസ് കോളേജ് ചെയര്‍മാന്‍സ്ഥാനം എസ്എഫ്ഐക്ക് നഷ്ടമായപ്പോള്‍ വളഞ്ഞാക്രമിച്ചവരെ നിരാശപ്പെടുത്തി ഇത്തവണ മുഴുവന്‍ സീറ്റും നേടി. ജനറല്‍ സീറ്റുകളില്‍ 1500 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ സ്ഥാനാര്‍ഥികളുടെ ജയം. എം ജിയില്‍ 90ല്‍ 73 കോളേജിലും എസ്എഫ്ഐ വന്‍ വിജയം നേടി. എറണാകുളത്ത് അഞ്ച് കോളേജ് യൂണിയനുകളും ആലപ്പുഴയില്‍ കായംകുളം എംഎസ്എം കോളേജ് യൂണിയനും കെഎസ്യുവില്‍നിന്ന് തിരിച്ചുപിടിച്ചു. നിഷ്ഠുരമായ ആക്രമണം അഴിച്ചുവിട്ട് പൊലീസും വ്യാജ പ്രചാരണങ്ങളുമായി വലതുപക്ഷ മാധ്യമങ്ങളും നടത്തിയ വിദ്യാര്‍ഥിവേട്ട അതിജീവിച്ചാണ് തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയത്. "ജനകീയ വിദ്യാഭ്യാസം, മതനിരപേക്ഷ ക്യാമ്പസ്" എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എസ്എഫ്ഐ മത്സരിച്ചത്.

കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ 40 കോളേജുകളില്‍ 34 ഉം എസ്എഫ്ഐ നേടിയിരുന്നു. 20 കോളേജില്‍ എതിരുണ്ടായിരുന്നില്ല. 47 കൗണ്‍സിലര്‍മാരില്‍ 40 ഉം എസ്എഫ്ഐക്കാണ്. കലിക്കറ്റില്‍ 87ല്‍ 58 കോളേജിലും വന്‍ മുന്നേറ്റം നടത്തി. ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ മാധ്യമവേട്ട നടന്ന ഒഞ്ചിയത്തിന്റെ മണ്ണിലെ മടപ്പള്ളി ഗവ. കോളേജില്‍ എസ്എഫ്ഐ ചരിത്രവിജയമാണ് നേടിയത്. കലിക്കറ്റില്‍ 108ല്‍ 76 കൗണ്‍സില്‍ സ്ഥാനങ്ങള്‍ എസ്എഫ്ഐ നേടി. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയ്ക്കു കീഴിലെ എട്ടു കോളേജും എസ്എഫ്ഐ നേടി. നാലിടത്ത് എതിരില്ലായിരുന്നു. 55 പോളിടെക്നിക്കില്‍ 45 ഉം എസ്എഫ്ഐ നേടിയിരുന്നു.

deshabhimani 131012

1 comment:

  1. കേരള, എം ജി സര്‍വകലാശാലകളിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഗംഭീര വിജയം. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളിലും സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിലും സ്കൂള്‍ പാര്‍ലമെന്റുകളിലും എസ്എഫ്ഐയുടെ ആധിപത്യം പൂര്‍ണമായി. കണ്ണൂര്‍, കലിക്കറ്റ്, സംസ്കൃത സര്‍വകലാശാലകളിലെ ബഹുഭൂരിപക്ഷം കോളേജുകളും പോളിടെക്നിക്കുകളും തൂത്തുവാരിയതിനു പിന്നാലെയാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്ന കേരള, എം ജി സര്‍വകലാശാല കോളേജുകളിലും എസ്എഫ്ഐ വെന്നിക്കൊടി നാട്ടിയത്.

    ReplyDelete