Saturday, April 20, 2013

ലാറ്റിനമേരിക്കയുടെ പിന്തുണ നേടി മഡുറോ അധികാരമേറ്റു


കരാക്കസ്: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സമ്പൂര്‍ണ പിന്തുണയോടെ വെനസ്വേലയുടെ പ്രസിഡന്റായി നിക്കോളസ് മഡുറോ അധികാരമേറ്റു. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് നൂറു ശതമാനം വോട്ടും ഓഡിറ്റ് ചെയ്യാനുള്ള തീരുമാനം ദേശീയ ഇലക്ടറല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു. ഈ തീരുമാനത്തെ സ്വാഗതംചെയ്തുകൊണ്ടാണ് ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി മഡുറോ അധികാരമേറ്റത്. ലാറ്റിനമേരിക്കന്‍ രാഷ്ട്രനേതാക്കളും ഇറാന്‍ പ്രസിഡന്റ് മെഹ്മൂദ് അഹ്മദിനെജാദും ചടങ്ങിനെത്തി. റഷ്യ, ചൈന അടക്കമുള്ള രാജ്യങ്ങള്‍ പ്രതിനിധികളെ അയച്ചു. പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ ചേര്‍ന്ന ലാറ്റിനമേരിക്കന്‍ കൂട്ടായ്മ (ഉനസുര്‍) മഡുറോക്കും വെനസ്വേലന്‍ ജനതയ്ക്കും സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ജനവിധി അട്ടിമറിക്കാന്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ ഉച്ചകോടി അപലപിച്ചു. പൂര്‍ണമായ ഓഡിറ്റിങ്ങിനുള്ള തീരുമാനത്തെ സ്വാഗതംചെയ്ത ഉനസുര്‍ വെനസ്വേലയില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ഥിച്ചു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍മാത്രം ബാക്കിനില്‍ക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ലിമയില്‍നിന്ന് മഡുറോ കരാക്കസിലേക്ക് മടങ്ങിയത്. പ്രതിപക്ഷം അക്രമം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ സമാധാനത്തിനുവേണ്ടിയാണ് വോട്ടുകള്‍ പൂര്‍ണമായി ഓഡിറ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഇലക്ടറല്‍ കൗണ്‍സില്‍ പ്രസിഡന്റ് തിബിസായ് ലൂസിന അറിയിച്ചു. 54 ശതമാനം വോട്ട് തെരഞ്ഞെടുപ്പു ദിവസംതന്നെ ഓഡിറ്റ് ചെയ്തിരുന്നു. കീഴ്വഴക്കം ലംഘിച്ചാണ് ബാക്കി 46 ശതമാനംകൂടി ഓഡിറ്റിങ്ങിന് വിധേയമാക്കുന്നത്. ഇതിനുള്ള തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും അവര്‍ ടെലിവിഷനിലൂടെ രാജ്യത്തെ അറിയിച്ചു. വ്യാഴാഴ്ച രാത്രി തുടങ്ങി മൂന്നര മണിക്കൂര്‍ നീണ്ട ഉനസുര്‍ യോഗം മഡുറോയുടെ വിജയം അംഗീകരിച്ചു. തെരഞ്ഞെടുപ്പില്‍ ഭാഗഭാക്കായ എല്ലാ കക്ഷികളും ഔദ്യോഗിക ഫലം മാനിക്കണം. ഓഡിറ്റിങ്ങിനുള്ള ഇലക്ടറല്‍ കൗണ്‍സിലിന്റെ തീരുമാനത്തെ ശരിയായ അര്‍ഥത്തില്‍ കാണുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

യോഗം വിജയമായിരുന്നെന്ന് മഡുറോ പ്രതികരിച്ചു. "വെനസ്വേലന്‍ ജനതയ്ക്കും ജനാധിപത്യത്തിനും പരിപൂര്‍ണ പിന്തുണ. നന്ദി, തെക്കനമേരിക്ക. ഞാന്‍ നിങ്ങളെ കരാക്കസില്‍ കാത്തിരിക്കുന്നു"- തന്റെ സത്യപ്രതിജ്ഞയ്ക്കായി നേതാക്കളെ കരാക്കസിലേക്ക് സ്വാഗതംചെയ്ത് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വോട്ടുകള്‍ വീണ്ടും പരിശോധിക്കണമെന്ന പ്രതിപക്ഷ സ്ഥാനാര്‍ഥി ഹെന്‍റിക് കാപ്രിലെസിന്റെ ആവശ്യത്തെ മഡുറോ ഒരു ഘട്ടത്തിലും എതിര്‍ത്തിരുന്നില്ല. പ്രതിപക്ഷത്തിന്റെ സംശയനിവൃത്തിക്ക് ഏത് തരത്തിലും സഹകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, വോട്ടുകള്‍ മുഴുവന്‍ പുനഃപരിശോധിക്കുന്ന കീഴ്വഴക്കമില്ലെന്നാണ് തെരഞ്ഞെടുപ്പ് കൗണ്‍സില്‍ സ്വീകരിച്ച നിലപാട്. രാജ്യത്ത് പ്രതിപക്ഷം കലാപത്തിനു ശ്രമിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെകൂടി താല്‍പ്പര്യം കണക്കിലെടുത്താണ് കൗണ്‍സില്‍ പ്രതിപക്ഷ ആവശ്യം അംഗീകരിച്ചതെന്നാണ് വിലയിരുത്തല്‍. ഓഡിറ്റിങ്ങിലൂടെ സത്യം പുറത്തുവരുമെന്നും താന്‍ വിജയിക്കുമെന്നും കാപ്രിലെസ് അവകാശപ്പെട്ടു. വോട്ടേഴ്സ് രജിസ്റ്ററും വോട്ടിങ്യന്ത്രവും തമ്മിലുള്ള കണക്കുകള്‍ ഒത്തുനോക്കുന്നതിനു പുറമെ ഓരോ വോട്ടും രസീത് നോക്കി പരിശോധിക്കണമെന്ന വിചിത്രവാദമാണ് കാപ്രിലെസ് ഉന്നയിക്കുന്നത്. പ്രതിപക്ഷം ആവശ്യപ്പെടുന്ന രീതിയില്‍ 1.49 കോടി വോട്ടുകളുടെ ഓഡിറ്റിങ് പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തോളം എടുക്കുമെന്ന്് അധികൃതര്‍ പറഞ്ഞു. ഏപ്രില്‍ 14ന് നടന്ന തെരഞ്ഞെടുപ്പില്‍ 2.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഡുറോ വിജയിച്ചത്. ഇത് അംഗീകരിക്കാത്ത പ്രതിപക്ഷം നടത്തിയ അക്രമത്തില്‍ എട്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.

deshabhimani 200413

No comments:

Post a Comment