Friday, October 5, 2012

സ്ത്രീശക്തിയുടെ സമാനതകളില്ലാത്ത സമരാവേശം നാലാംദിനത്തില്‍

സംസ്ഥാനത്തിന്റെ പ്രക്ഷോഭചരിത്രത്തില്‍ പുതുചരിത്രം രചിച്ച് സ്ത്രീശക്തിയുടെ സമാനതകളില്ലാത്ത സമരം നാലാം ദിവസത്തിലേക്ക്. ലക്ഷക്കണക്കിന് വീട്ടമ്മമാരുടെ ജീവിതദുരിതങ്ങള്‍ക്ക് പരിഹാരമേകിയ ലോകമാതൃകയായ കുടുംബശ്രീയെ തകര്‍ക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ സെക്രട്ടറിയറ്റിന് മുന്നിലാണ് രാപ്പകല്‍ സമരം. സംസ്ഥാനത്തെങ്ങു നിന്നുമെത്തിയ ഏകദേശം 2500 സ്ത്രീകള്‍ രാപ്പകല്‍ഭേദമെന്യേ ഒരു അവകാശസമരത്തില്‍ അണിനിരക്കുന്നത് കേരളചരിത്രത്തില്‍ ആദ്യസംഭവമായിട്ടും ഭരണക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ചില വലതുമാധ്യമങ്ങളും ഈ സമരാഗ്നിക്കുനേരെ കണ്ണടയ്ക്കുന്നു. എങ്കിലും മഞ്ചേശ്വരംമുതല്‍ പാറശാലവരെയുള്ള ആയിരക്കണക്കിന് സ്ത്രീകള്‍ ഭാഷ-ദേശ-ജാതി-മത-രാഷ്ട്രീയ നിറവ്യത്യാസമില്ലാതെ അണിനിരക്കുന്ന മുന്നേറ്റം ലക്ഷ്യംകണ്ടേ മടങ്ങൂവെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

കുടുംബശ്രീക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ ഫണ്ട് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ, ചിട്ടിക്കമ്പനിയായ ജനശ്രീക്ക് നല്‍കി കുടുംബശ്രീയെ തകര്‍ക്കുന്നതിനെതിരെയാണ് ഈ സന്ധിയില്ലാത്ത പേരാട്ടം. സെക്രട്ടറിയറ്റിനു മുന്നിലെ സമരപ്പന്തല്‍ ഓരോ നിമിഷം പിന്നിടുമ്പോഴും ആവേശക്കടലാകുകയാണ്. സമരം കണ്ടില്ലെന്ന് നടിച്ചാല്‍ മന്ത്രിമാര്‍ പുറത്തിറങ്ങില്ലെന്ന് സമരത്തെ അഭിവാദ്യംചെയ്ത് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വ്യാഴാഴ്ച സമരപ്പന്തലില്‍ വളന്റിയര്‍മാരെ അഭിസംബോധനചെയ്ത് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ഗുരുദാസന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍, കെ എന്‍ ബാലഗോപാലന്‍ എംപി, എംഎല്‍എമാരായ കെ കെ ജയചന്ദ്രന്‍, ഇ എസ് ബിജിമോള്‍, ജോസ് തെറ്റയില്‍, എം ഹംസ, ബി ടി ദേവസ്യ, കെ കെ നാരായണന്‍, കോവൂര്‍ കുഞ്ഞുമോന്‍, വി ശിവന്‍കുട്ടി, ബി സത്യന്‍, സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ഉഴവൂര്‍ വിജയന്‍, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മറ്റ് എല്‍ഡിഎഫ് എംഎല്‍എമാരും സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്താതെ സമാധാനപരമായി നടക്കുന്ന സമരകേന്ദ്രത്തില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്, കുടുംബശ്രീ സംരക്ഷണ വേദി ചെയര്‍പേഴ്സണ്‍ പി കെ ശ്രീമതി, ജനറല്‍ കണ്‍വീനര്‍ പ്രൊഫ. ടി എന്‍ സീമ എംപി, അഖിലേന്ത്യ ജനാധിപത്യമഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ എന്നിവര്‍ എല്ലാ സഹായവും നല്‍കി സദാ സമയവുമുണ്ട്. ഇരുപതോളം സംഘടനകളും വ്യാഴാഴ്ച അഭിവാദ്യമര്‍പ്പിച്ച് സമരകേന്ദ്രത്തില്‍ പ്രകടനം നടത്തി.

"വെയിലത്ത് വാടില്ല ഞങ്ങള്‍..."

ചുട്ടുപൊള്ളുന്ന വെയിലില്‍ കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാര്‍. വാര്‍ധക്യത്തിന്റെ അവശതകള്‍ മറന്ന് എത്തിയ അമ്മൂമ്മമാര്‍. തങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനം. ഇത് കുടുംബശ്രീ പ്രവര്‍ത്തകരുടെ സമരത്തില്‍നിന്നുള്ള കാഴ്ച. തലസ്ഥാന നഗരത്തിന്റെ സമരചരിത്രത്തില്‍ വ്യത്യസ്ത അധ്യായംകുറിക്കുകയാണ് കുടുംബശ്രീപ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റ് നടയില്‍ നടത്തുന്ന രാപ്പകല്‍സമരം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള ആയിരക്കണക്കിന് സ്ത്രീകള്‍ സമരമുഖത്തേക്ക് എത്തിയപ്പോള്‍ മിക്കവരും ഒപ്പം കുഞ്ഞുങ്ങളെയും കൊണ്ടുവന്നു. വടകരയില്‍നിന്ന് എത്തിയ രമാഭായി രണ്ടു മക്കളെയുംകൊണ്ടാണ് എത്തിയത്. ഒരുപാട് ദിവസം നീണ്ടുനില്‍ക്കുന്ന സമരത്തിന് മൂന്നുവയസ്സുള്ള സാനിയയെയും ഏഴുവയസ്സുള്ള ശാരോണിനെയും ഒപ്പം കൂട്ടി. സഹായത്തിന് ഭര്‍ത്താവ് സുര്‍ജിത്തുമുണ്ട്. കുഞ്ഞുങ്ങളെ കൊഞ്ചിക്കാനും ഭക്ഷണം കഴിപ്പിക്കാനുമൊക്കെ സമരപ്പന്തലില്‍ ഒരുപാട് അമ്മമാര്‍. പാട്ടും കളിചിരിയുമായി കുട്ടികളും സന്തോഷത്തിലാണ്. മക്കളെ പഠിപ്പിക്കാനും മറ്റും കുടുംബശ്രീയില്‍നിന്ന് ലഭിക്കുന്ന പണമാണ് വിനിയോഗിക്കുന്നത്. അതില്ലാതായാല്‍ മക്കളുടെ സങ്കടം കാണേണ്ടിവരും. ഇപ്പോള്‍ കുറച്ച് കഷ്ടപ്പെട്ടാലും ഭാവിജീവിതം സുഖമാകുമെന്ന് കോട്ടയത്തുനിന്നുള്ള ഷീബ കലേഷ്കുമാര്‍ പറഞ്ഞു. മൂന്നാംക്ലാസില്‍ പഠിക്കുന്ന അതുലിനെയുംകൊണ്ടാണ് ഷീബ സമരരംഗത്ത് എത്തിയത്. പുതുതലമുറ മറന്നുതുടങ്ങിയ വഞ്ചിപ്പാട്ടും ഞാറ്റുപാട്ടുമായി വാര്‍ധക്യത്തിന്റെ അവശതയിലും തളരാതെ ഒട്ടേറെപ്പേര്‍. വിവാഹമായാലും മരണമായാലും ഒരു കുടുംബംപോലെ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ- അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍. അവരുടെ ഒത്തൊരുമ സമരത്തിന്റെ ആവേശവും വര്‍ധിപ്പിക്കുന്നു.
(സുപ്രിയ സുധാകര്‍)

" മുഖ്യാ നിന്നുടെ ആദര്‍ശമെല്ലാം കാറ്റില്‍ പറന്നുവോ"

"ഞങ്ങള്‍ക്കുള്ളോരു ഫണ്ടുകളെല്ലാം, ഞങ്ങള്‍ക്കായി തന്നീടേണം ഇല്ലേല്‍ ഞങ്ങടെ സമരം മാറും സമരത്തിന്റെ മുഖവും മാറും" അയല്‍കൂട്ട സ്ത്രീകള്‍ക്ക് കിട്ടേണ്ട ഫണ്ടുകള്‍ തട്ടുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ജനവഞ്ചനയ്ക്കെതിരെ സെക്രട്ടറിയറ്റ് പടിക്കല്‍ നടക്കുന്ന രാപ്പകല്‍ സമരത്തില്‍ കലയും കവിതയും സമരാവേശം പകരുന്നു. കാസര്‍കോട് പള്ളിക്കര പഞ്ചായത്തിലെ അമ്പങ്ങാടെ കുടുംബശ്രീ സാമൂഹ്യവികസന കണ്‍വീനര്‍ രതി നാരായണന്‍ സമരസ്ഥലത്ത് തുള്ളല്‍കവിത രചിച്ച് ആലപിച്ചപ്പോള്‍ സമരവളന്റിയര്‍മാരും പൊതുജനങ്ങളും ആവേശത്തോടെയാണ് കേട്ടിരുന്നത്.

"കോടികള്‍ കോടികള്‍ കട്ടുമുടിച്ച്, കൂട്ടുകരാറുകള്‍ ഒപ്പിടുന്നോരെ, ഞങ്ങടെ ഫണ്ടുകള്‍ തട്ടിയെടുക്കാന്‍ സമ്മതിക്കില്ലാ കുടുംബശ്രീ കൂട്ടര്" എന്നിങ്ങനെ മുന്നേറുന്ന തുള്ളല്‍കവിത സമരം ക്ഷണിച്ചുവരുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും കണക്കറ്റ് പരിഹസിക്കുന്നുമുണ്ട്. "ഉമ്മന്‍ചാണ്ടി മുഖ്യാ നിന്റെ ആദര്‍ശമെല്ലാം കാറ്റില്‍പറന്നുവോ" തുടങ്ങിയ വരികളിലെല്ലാം തുള്ളല്‍ക്കൃതികളിലെ ആക്ഷേപവും വിമര്‍ശവും പ്രതിഫലിപ്പിക്കുവാന്‍ രതിക്ക് കഴിഞ്ഞു.

ആലപ്പുഴ ജില്ലയില്‍നിന്ന് വന്നവര്‍ വഞ്ചിപ്പാട്ടിന്റെ താളവും ഈണവും മുദ്രാവാക്യങ്ങളിലേക്ക് സന്നിവേശിപ്പിച്ചു. നെടുമുടി 14-ാം വാര്‍ഡില്‍നിന്നെത്തിയ വാസന്തി ഓമനക്കുട്ടനാണ് വഞ്ചിപ്പാട്ടിന്റെ താളത്തില്‍ കവിത രചിച്ചത്. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളെ വിമര്‍ശിക്കുന്ന കവിതയ്ക്ക് തിത്തിത്താര.... തിത്തെയ്യ്.. പാടാന്‍ സമരവളന്റിയര്‍മാര്‍ മത്സരിക്കുകയായിരുന്നു. നേരത്തെ കുടുംബശ്രീ പുസ്തകയാത്രയില്‍ സംഘശക്തിയുടെ വിജയചരിതം രചിച്ച കുടുംബശ്രീയുടെ മുന്നേറ്റ ചരിതം വഞ്ചിപ്പാട്ട് ഈണത്തില്‍ രചിച്ച് വാസന്തി ആലപിച്ചിരുന്നു. ഒപ്പന, നാടന്‍പ്പാട്ട്, സംഘഗാനം എന്നിവയെല്ലാം അവതരിപ്പിക്കാന്‍ സമര കേന്ദ്രത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയവര്‍ ആവേശം വിതച്ചു.

ജനശ്രീ: ഡിവൈഎഫ്ഐ പ്രതിഷേധം ഇന്ന്

തിരു: ജനശ്രീക്ക് പൊതുഖജനാവില്‍നിന്ന് കോടിക്കണക്കിന് രൂപ അനുവദിച്ച സര്‍ക്കാര്‍നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍സമരത്തിനെ അവഗണിക്കുന്ന സര്‍ക്കാര്‍നടപടിയില്‍ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജില്ലയിലെ എല്ലാ യൂണിറ്റ് കേന്ദ്രത്തിലും പന്തംകൊളുത്തി പ്രകടനം നടത്തണമെന്ന് ജില്ലാ പ്രസിഡന്റ് ബി ബിജുവും സെക്രട്ടറി എസ് പി ദീപക്കും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

deshabhimani 051012

1 comment:

  1. സംസ്ഥാനത്തിന്റെ പ്രക്ഷോഭചരിത്രത്തില്‍ പുതുചരിത്രം രചിച്ച് സ്ത്രീശക്തിയുടെ സമാനതകളില്ലാത്ത സമരം നാലാം ദിവസത്തിലേക്ക്. ലക്ഷക്കണക്കിന് വീട്ടമ്മമാരുടെ ജീവിതദുരിതങ്ങള്‍ക്ക് പരിഹാരമേകിയ ലോകമാതൃകയായ കുടുംബശ്രീയെ തകര്‍ക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ സെക്രട്ടറിയറ്റിന് മുന്നിലാണ് രാപ്പകല്‍ സമരം. സംസ്ഥാനത്തെങ്ങു നിന്നുമെത്തിയ ഏകദേശം 2500 സ്ത്രീകള്‍ രാപ്പകല്‍ഭേദമെന്യേ ഒരു അവകാശസമരത്തില്‍ അണിനിരക്കുന്നത് കേരളചരിത്രത്തില്‍ ആദ്യസംഭവമായിട്ടും ഭരണക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ചില വലതുമാധ്യമങ്ങളും ഈ സമരാഗ്നിക്കുനേരെ കണ്ണടയ്ക്കുന്നു. എങ്കിലും മഞ്ചേശ്വരംമുതല്‍ പാറശാലവരെയുള്ള ആയിരക്കണക്കിന് സ്ത്രീകള്‍ ഭാഷ-ദേശ-ജാതി-മത-രാഷ്ട്രീയ നിറവ്യത്യാസമില്ലാതെ അണിനിരക്കുന്ന മുന്നേറ്റം ലക്ഷ്യംകണ്ടേ മടങ്ങൂവെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

    ReplyDelete