Wednesday, September 11, 2013

കോച്ച് ഫാക്ടറി; അവഗണന തുടര്‍ക്കഥ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി വീണ്ടും അട്ടിമറിക്കപ്പെടുന്നു. കോച്ച് ഫാക്ടറിക്ക് മുതല്‍ മുടക്കാമെന്ന "സെയിലി"ന്റെ നിര്‍ദേശം അവഗണിച്ച് പൊതുþ സ്വകാര്യ പങ്കാളിത്തത്തോടെ മുന്നോട്ടുപോകാനാണ് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ആഗോള ടെന്‍ഡര്‍ ക്ഷണിച്ചുകഴിഞ്ഞു. ഘട്ടംഘട്ടമായുള്ള റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഈ നടപടി. പൊതു-സ്വകാര്യ പങ്കാളിത്തം വേണമെന്ന ആസൂത്രണകമീഷന്‍ നിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണ് റെയില്‍വേ ബോര്‍ഡ് കോച്ച് ഫാക്ടറിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. പാലക്കാട് കോച്ച് ഫാക്ടറി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചത്. എന്നാല്‍, നിര്‍മാണം ഏറ്റെടുക്കാന്‍ സ്വകാര്യകമ്പനികള്‍ ആരും മുന്നോട്ടുവന്നില്ല. ഈ സാഹചര്യത്തില്‍ എം ബി രാജേഷ് എംപി മുന്‍കൈയെടുത്ത് പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചര്‍ച്ച ചെയ്തിരുന്നു. ഫാക്ടറി നിര്‍മാണം പൂര്‍ണമായും ഏറ്റെടുക്കാമെന്ന് "സെയില്‍" സമ്മതിച്ചിരുന്നു. എന്നാല്‍, റെയില്‍വേ ഈ നിര്‍ദേശത്തോട് മുഖംതിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റെയില്‍വേ ക്ഷണിച്ച ടെന്‍ഡര്‍ നോട്ടിഫിക്കേഷനില്‍ പറയുന്നത് ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രണ്ടു വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കുമെന്നും ഇതിനായി സാങ്കേതിക വിദ്യ നിര്‍മാണ കമ്പനിക്ക് കൈമാറുമെന്നൊക്കെയാണ്.

പ്രതിവര്‍ഷം 400 കോച്ചുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 600കോടിരൂപയുടെ മുതല്‍മുടക്കാണ് പ്രതീക്ഷിക്കുന്നത്. കോച്ച് ഫാക്ടറിക്കായി കഞ്ചിക്കോട് സര്‍ക്കാര്‍ ഏറ്റെടുത്ത 430 ഏക്കറില്‍ 239 ഏക്കര്‍ ഭൂമി റെയില്‍വേക്കു കൈമാറിയിട്ട് കാലങ്ങളായി. എന്നാല്‍, ഏറ്റെടുത്ത സ്ഥലത്ത് മതില്‍കെട്ടി തിരിച്ചതല്ലാതെ ഒരു നിര്‍മാണപ്രവൃത്തിയും ചെയ്തിട്ടില്ല. എന്നാല്‍, പാലക്കാടിനൊപ്പം പ്രഖ്യാപിച്ച, സോണിയാ ഗാന്ധിയുടെ റായ്ബറേലി മണ്ഡലത്തിലെ കോച്ച് ഫാക്ടറിയില്‍നിന്ന് കോച്ചുകള്‍ റെയില്‍വേയ്ക്ക് ലഭിച്ചു തുടങ്ങി. എന്നിട്ടും പാലക്കാടിന്റെ കോച്ച് ഫാക്ടറി സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ പകരം നല്‍കിയ വാഗ്ദാനമായിരുന്നു പാലക്കാട് കോച്ച് ഫാക്ടറി. എന്നാല്‍, ഇപ്പോള്‍ പാലക്കാടിനെ വീണ്ടും വെട്ടിമുറിച്ച് മംഗളൂരു ഡിവിഷന്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുമ്പോഴും കോച്ച് ഫാക്ടറി ത്രിശങ്കുസ്വര്‍ഗത്തിലാണ്. ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ ടൗണ്‍ഷിപ്പോടുകൂടിയ കോച്ച് ഫാക്ടറിയാണ് വാഗ്ദാനം നല്‍കിയത്. എന്നാല്‍, ഒടുവില്‍ ലഭിച്ചത് ചെറുകിട നിര്‍മാണയൂണിറ്റ് മാത്രമാണ്. ഫാക്ടറി പൊതുമേഖലയില്‍ത്തന്നെ വേണമെന്ന് അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തിന് യുഡിഎഫ് സര്‍ക്കാര്‍ റെയില്‍വേയില്‍നിന്ന് വിലവാങ്ങി നല്‍കിയതോടെ സംസ്ഥാനത്തിന് ഒരവകാശവും ഇല്ലാതായി. ഇപ്പോള്‍ 74 ശതമാനം സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് റെയില്‍വേയുടെ പദ്ധതി. 26 ശതമാനം മാത്രമാണ് റെയില്‍വേ പങ്കാളിത്തം

deshabhimani

No comments:

Post a Comment