Wednesday, September 11, 2013

സ്വാതന്ത്ര്യമില്ലെന്ന് സിബിഐ സുപ്രീംകോടതിയില്‍

സ്വതന്ത്ര അന്വേഷണ ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. പ്രവര്‍ത്തന സ്വാതന്ത്ര്യം കൈവരിക്കുന്നതില്‍ ഒട്ടനവധി തടസ്സങ്ങള്‍ നിലനില്‍ക്കുന്നു. നീരാളിപിടിത്തത്തില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തനമെന്നും കല്‍ക്കരി കേസ് വാദത്തിനിടെ സിബിഐ ചൊവ്വാഴ്ച കോടതിയില്‍ തുറന്നടിച്ചു. സിബിഐ ഡയറക്ടര്‍ക്ക് കേന്ദ്ര ഗവ. സെക്രട്ടറിക്ക് തുല്യമായ അധികാരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നതിനാല്‍ പ്രര്‍ത്തന സ്വാതന്ത്ര്യം കൈവരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നു. ഡയറക്ടര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിച്ചാലേ സിബിഐ സ്വതന്ത്ര ഏജന്‍സിയാകൂ-സിബിഐയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമരേന്ദര്‍ ശരണ്‍ പറഞ്ഞു.

കേസന്വേഷണത്തിന്റെ ഭാഗമായി സിബിഐ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളെല്ലാം വകുപ്പുമേധാവികള്‍ മടക്കുന്നു. വകുപ്പിലെ ഹെഡ്ക്ലാര്‍ക്കാണ് പലപ്പോഴും വിയോജിപ്പുകള്‍ കുറിച്ചുവിടുന്നത്. ഭരണപരമായ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ ഓരോ ഘട്ടത്തിലും സിബിഐ പ്രതിസന്ധികള്‍ നേരിടുന്നു.- സിബിഐ അഭിഭാഷകന്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഉദ്യോഗസ്ഥരോട് ഇത്രമാത്രം എതിര്‍പ്പെന്ന് കേസ് കേള്‍ക്കുന്ന ജസ്റ്റിസ് ആര്‍ എം ലോധ ആരാഞ്ഞു. കേസന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെടുന്നതെല്ലാം ഉദ്യോഗസ്ഥര്‍ മടക്കുകയാണെന്ന് ശരണ്‍ പ്രതികരിച്ചു. ഡയറക്ടര്‍ക്ക് സെക്രട്ടറിക്ക് തുല്യമായ അധികാരങ്ങള്‍ നല്‍കുന്നതിനോട് യോജിക്കുന്ന നിലപാട് കോടതിയും സ്വീകരിച്ചു. സെക്രട്ടറിയുടെ അധികാരങ്ങള്‍ ലഭിച്ചാല്‍ നേരിട്ട് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുമെന്നും വകുപ്പുതലത്തില്‍ നീങ്ങേണ്ടിവരില്ലെന്നും സിബിഐ അറിയിച്ചു. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയോട് കോടതി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ അഭിപ്രായം തേടിയശേഷം നിലപാട് അറിയിക്കാമെന്ന് വഹന്‍വതി പ്രതികരിച്ചു. സിബിഐക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഏതെങ്കിലും ബില്ലുകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോയെന്നും കോടതി ആരാഞ്ഞു. ഡല്‍ഹി പൊലീസ് നിയമത്തില്‍ ദേഭഗതി വരുത്തിയ ബില്ലിന്റെ അവസ്ഥ എന്താണ്. ഒട്ടനവധി ബില്ലുകള്‍ പാര്‍ലമെന്റ് പാസാക്കുന്നുണ്ട്. ഇതില്‍ സിബിഐക്ക് സ്വയംഭരണം ഉറപ്പാക്കുന്ന ഏതെങ്കിലും ബില്ലുണ്ടോ- കോടതി ചോദിച്ചു. വര്‍ഷകാല സമ്മേളനത്തില്‍ ഇത്തരത്തില്‍ ബില്ലൊന്നും അവതരിപ്പിച്ചില്ലെന്നും എന്നാല്‍, മന്ത്രാലയം ഈ ദിശയില്‍ നീങ്ങുന്നുണ്ടെന്നും വഹന്‍വതി പറഞ്ഞു. അതിനിടെ, കല്‍ക്കരി മന്ത്രാലയത്തില്‍നിന്ന് കാണാതായ ഫയലുകളുടെ പട്ടിക രണ്ടു ദിവസത്തിനകം സിബിഐക്ക് കൈമാറുമെന്ന് കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ പറഞ്ഞു. കാണാതായ ഫയലുകള്‍ ഏതൊക്കെയെന്ന് പരിശോധിച്ച് കേസ് ഫയല്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

deshabhimani

No comments:

Post a Comment