Thursday, September 12, 2013

സലിംരാജിനായി ഹവാലകേസ് പ്രതിയും

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജടക്കമുള്ള ക്വട്ടേഷന്‍ സംഘത്തിനുവേണ്ടി കോടതിയില്‍ സഹായത്തിനെത്തിയത് ഹവാല കേസിലെ പ്രതി. സലിംരാജിന്റെ ജാമ്യാപേക്ഷാ പരിഗണിക്കുന്നതിനിടെയാണ് ഹവാല ഇടപാട് കേസിലെ മുഖ്യപ്രതി സലിംരാജിനായി എത്തിയത്. 336 കോടിയുടെ ഹവാല ഇടപാടു കേസിലെ മുഖ്യപ്രതി സോനാ അബ്ദുള്‍മജീദാണ് കോടതിയിലെത്തിയത്. സലിംരാജിനു വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. ഷഹീര്‍സിങ്ങുമായി ഇയാള്‍ കൂടിയാലോചന നടത്തുകയും ചെയ്തു. എ ജി കെ പി ദണ്ഡപാണിയുടെ ബന്ധുവായ ഷഹീര്‍സിങ്ങാണ് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ബുധനാഴ്ച സലിംരാജിന്റെ ജാമ്യാപേക്ഷ നല്‍കിയത്. ദണ്ഡപാണിയുടെ ഭാര്യാസഹോദരീ പുത്രനും മുന്‍ യുഡിഎഫ് ഭരണത്തില്‍ എ ജിയായിരുന്ന രത്നസിങ്ങിന്റെ മകനുമാണ് ഷഹീര്‍സിങ്ങ്. എജിയുടെ അടുത്തബന്ധു വക്കാലത്തുമായെത്തിയത് സലിംരാജിനെ രക്ഷിക്കാനുള്ള ഭരണ-ഉന്നത ഇടപെടല്‍ ശക്തമാണെന്നതിന്റെ സൂചനയാണ്. സോളാര്‍ കേസില്‍ പ്രധാനിയായ സലിമുമായി ബന്ധപ്പെട്ട ഭൂമിതട്ടിപ്പു കേസില്‍ ഇയാള്‍ക്കു വേണ്ടി ഹൈക്കോടതിയില്‍ എ ജി ഹാജരായത് നേരത്തെ വിവാദമായിരുന്നു.

യുവാവിനെ മര്‍ദിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് സലിംരാജിനെതിരെ ചേവായൂര്‍ പൊലീസാണ് കഴിഞ്ഞ ദിവസം കേസെടുത്തത്. ചൊവ്വാഴ്ച കരിക്കാംകുളത്തായിരുന്നു സംഭവം. ഉച്ചക്കുണ്ടായ സംഭവത്തില്‍ രാത്രി വൈകിയാണ് പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 143(അന്യായമായി സംഘംചേരല്‍), 147(കലാപത്തിന് പ്രേരിപ്പിക്കല്‍), 323(ദേഹോപദ്രവമേല്‍പിക്കല്‍),341(അന്യായമായി തടഞ്ഞുവെക്കല്‍), 365/141(തട്ടിക്കൊണ്ടുപോകല്‍)506/1(തടഞ്ഞുവെക്കല്‍) എന്നീ കുറ്റങ്ങളാണ് സലീം രാജിനും സംഘത്തിനുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സലിംരാജിനെ സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഉന്നത പൊലീസുദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. സ്റ്റേഷനില്‍ വിഐപി പരിഗണനയാണ് ഇയാള്‍ക്ക് ലഭിച്ചത്. കോഴിക്കോട് സബ്ജയിലിലും സലിംരാജിന് വിഐപി പരിഗണനയാണ്. കോഴിക്കോട്ട് നിന്നുള്ള കെപിസിസി ഭാരവാഹിക്ക് സലിംരാജുമായി ചേര്‍ന്ന് റിയല്‍എസ്റ്റേറ്റ് കൂട്ടുകച്ചവടമുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സലിംരാജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. ക്രിമിനല്‍ നടപടിനിയമം 161പ്രകാരമുള്ള മൊഴി ഹാജരാക്കാത്തതിനാലാണ് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട്(ഒന്ന്) പി ടി പ്രകാശന്‍ ജാമ്യാപേക്ഷ മാറ്റിയത്

deshabhimani

No comments:

Post a Comment