Wednesday, October 10, 2012

കെ ദാമോദരന്റേത് മഹത്തായ സംഭാവന: പിണറായി


കാഞ്ഞങ്ങാട്: കമ്യൂണിസ്റ്റ് ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ മഹത്തായ സംഭാവന നല്‍കിയ നേതാവാണ് കെ ദാമോദരനെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ അനുസ്മരിച്ചു. പുരോഗമന കലാസാഹിത്യസംഘം കാസര്‍കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കെ ദാമോദന്‍ ജന്മശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാര്‍ക്സിസ്റ്റ് പഠന ശാഖയില്‍ ഇ എം എസും ദാമോദരനും നല്‍കിയ നേതൃത്വം വിലമതിക്കാനാകാത്തതാണ്. ദാര്‍ശനികനും താര്‍ക്കികനും സാഹിത്യകാരനുമൊക്കെ ആയിരിക്കുമ്പോഴും ദാമോദരന്‍ അടിസ്ഥാനപരമായി കമ്യൂണിസ്റ്റായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ തുടക്കത്തിലും വളര്‍ച്ചയിലും വേര്‍പിരിക്കാനാവാത്ത ബന്ധം കെ ദാമോദരനുണ്ട്്. പാര്‍ടി രൂപീകരിക്കുന്നതിന് കോഴിക്കോട് യോഗം ചേര്‍ന്ന നാലുപേരില്‍ ഒരാള്‍. പാറപ്രം സമ്മേളനത്തിലും അദ്ദേഹമുണ്ടായിരുന്നു. പാര്‍ടിയിലുണ്ടായ ഭിന്നതയെ തുടര്‍ന്ന് അദ്ദേഹം സ്വീകരിച്ച എല്ലാനിലപാടിനോടും സിപിഐ എമ്മിന് യോജിപ്പില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് എന്ന നിലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ ആദരിക്കുന്നതില്‍ ഈ വിയോജിപ്പ് തടസ്സമല്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ മലബാര്‍ കമ്മിറ്റി സെകട്ടറിയായി ദാമോദരന്‍ പ്രവര്‍ത്തിക്കുമ്പോഴാണ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ഭൂരിപക്ഷം കിട്ടിയത്. അന്ന് എടുത്ത പല പരിഷ്കാരത്തിനു പിന്നിലും പാര്‍ടിയുടെ തീരുമാനമായിരുന്നു. 48 ലെ പാര്‍ടിയുടെ തീരുമാനത്തോട് അദ്ദേഹത്തിന് യോജിപ്പുണ്ടായില്ല. അത് പരസ്യമായി പറയാതെ പാര്‍ടിതീരുമാനം വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങി ഉന്നതകമ്യൂണിസ്റ്റ് ബോധം പ്രകടിപ്പിച്ചു.

സാഹിത്യകാരന്‍ എന്നനിലയിലും അദ്ദേഹത്തിന് സവിശേഷ സ്ഥാനമുണ്ട്. ജീവല്‍സാഹിത്യ പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. അത് നല്‍കിയ സന്ദേശത്തിന്റെ ഭാഗമായാണ് പാട്ടബാക്കി നാടകം രചിച്ചത്. മണ്ണില്‍ പണിയെടുക്കുന്ന പച്ച മനുഷ്യനെ മുഖ്യകഥാപാത്രമാക്കിയ ആദ്യ നാടകമായിരുന്നു അത്. ഇതിലെ കഥാപാത്രങ്ങളുടെ സംഭാഷണം നിലനിന്ന സാമൂഹ്യബന്ധങ്ങളുടെ നിശിത വിമര്‍ശനമായിരുന്നു. കിട്ടുണ്ണി എന്ന കഥാപാത്രം ഉണ്ണിമാളുവിനോട് പറയുന്ന സംഭാഷണം സമൂഹത്തെ ഇരുത്തിച്ചിന്തിപ്പിച്ചതാണ്. സമൂഹത്തില്‍ മോഷണവും വ്യഭിചാരവും ഉണ്ടാകുന്നത് ദാരിദ്ര്യംമൂലമാണെന്നും ദാരിദ്ര്യം മാറണമെങ്കില്‍ ഭരണവ്യവസ്ഥ മാറണമെന്നും പറഞ്ഞത് സമൂഹത്തെ പിടിച്ചു കുലുക്കാന്‍പോന്നതായിരുന്നു. ദാരിദ്ര്യം വിധിയെന്ന് വിശ്വസിച്ചിരുന്ന സമൂഹത്തോടാണ് ഈ സത്യം വിളിച്ചു പറഞ്ഞത്. അരികിട്ടാതെ തിരിച്ചുവന്ന ഗൃഹനാഥനോട് അരി വാങ്ങാതിരുന്നത് എന്താണെന്ന് കുട്ടി ചോദിച്ചപ്പോള്‍ ദൈവം തന്നില്ലെന്നും അതു കേട്ട് ഈ ദൈവം ചത്താലേ നമുക്ക് അരി കിട്ടുകയുള്ളോ എന്ന കുട്ടിയുടെ മറുപടിയും വലിയ ചര്‍ച്ചയാതാണെന്നും പിണറായി അനുസ്മരിച്ചു.

ക്രൈസ്തവ സമൂഹവുമായുള്ള സംവാദം തുടരും: പിണറായി

കാഞ്ഞങ്ങാട്: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ അകറ്റാന്‍ ക്രൈസ്തവസമൂഹവുമായുള്ള സംവാദം തുടരുമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തിലെ മത, ജാതി ചിന്തകള്‍ക്കെതിരെ ആശയസമരം നടത്തിയ കെ ദാമോദരനടക്കമുള്ള പാര്‍ടിയുടെ സ്ഥാപക നേതാക്കള്‍ ക്രൈസ്തവ മതവുമായുള്ള ആശയ സംവാദത്തിനും നേതൃത്വം നല്‍കി. ഈ സംവാദം കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്ന് പുരോഗമന കലാസാഹിത്യസംഘം കാസര്‍കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കെ ദാമോദന്‍ ജന്മശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പിണറായി വ്യക്തമാക്കി.

ക്രൈസ്തവ മതനേതാക്കളോട് ക്രിസ്തു മോസ്കോയിലാണെന്ന് പറയാനുള്ള ധൈര്യം വരെ കാണിച്ച നേതാവാണ് കെ ദാമോദരന്‍. ക്രൈസ്തവ മതവുമായുള്ള ആശയ സംവാദത്തിനും അദ്ദേഹം നേതൃത്വം നല്‍കി. "ക്രൈസ്തവരും കമ്യൂണിസവും", "യേശുക്രിസ്തു മോസ്കോയില്‍" തുടങ്ങിയ കൃതികളെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ആര്‍എസ്എസ്, സംഘപരിവാര്‍ ശക്തികളുടെ വര്‍ഗീയ പ്രചാരണത്തിനും കെ ദാമോദരന്‍ കൃത്യമായ മറുപടി നല്‍കി. "ഇന്ത്യയുടെ ആത്മാവും ഭാരതീയ ചിന്തയും" എന്ന കൃതി ഇതില്‍ ശ്രദ്ധേയമാണ്. ജാതി, മത സംഘടനകള്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് എല്ലാവിധ വര്‍ഗീയതക്കുമെതിരെ പോരാടാനുള്ള ഊര്‍ജ സ്രോതസായി ദാമോദരന്റെ ചിന്തകള്‍ മാറണമെന്നും പിണറായി പറഞ്ഞു.

deshabhimani 101012

1 comment:

  1. കമ്യൂണിസ്റ്റ് ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ മഹത്തായ സംഭാവന നല്‍കിയ നേതാവാണ് കെ ദാമോദരനെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ അനുസ്മരിച്ചു. പുരോഗമന കലാസാഹിത്യസംഘം കാസര്‍കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കെ ദാമോദന്‍ ജന്മശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete