Thursday, October 11, 2012

കാരായി രാജന്‍ ഉള്‍പ്പെടെ 12 പേരെ വെറുതെവിട്ടു


തലശേരി: ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജന്‍ ഉള്‍പ്പെടെ പന്ത്രണ്ടുപേരെ തലശേരി പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി പ്രസന്നകുമാരി വെറുതെ വിട്ടു. കാവുംഭാഗത്തെ പയ്യമ്പള്ളിവീട്ടില്‍ വിനേഷി(26)നെ കൊളശേരി ടൗണിനടുത്ത ഇടത്തിലമ്പലം റോഡില്‍വച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് സിപിഐ എം പ്രവര്‍ത്തകരെ കുറ്റക്കാരല്ലെന്നുകണ്ട് വിട്ടയച്ചത്. കൊളശേരി സ്വദേശികളായ ടി എം സനൂപ്, ആയാടത്തില്‍ഹൗസില്‍ രജനീഷ്, പുതിയേടത്തുവീട്ടില്‍ എന്‍ വി യോഗേഷ്, പ്രണവത്തില്‍ കൊച്ചുബാബു, സ്വാമിപ്പറമ്പത്ത് കണ്ട്യന്‍ വിനോദ്, പുതിയാണ്ടിഹൗസില്‍ എ സി സജിത്ത്, കുന്നിനേരിവീട്ടില്‍ ടിഎം സുശീബ്, ഗോപാല്‍ഹൗസില്‍ ജിത്തു എന്ന ജിതേഷ്, പാറപ്പറമ്പത്ത് വീട്ടില്‍ പി പി സന്തോഷ്, തലശേരി നഗരസഭാ കൗണ്‍സിലര്‍ ടി കെ പ്രേമന്‍, സിപിഐ എം തലശേരി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എ സി മനോജ് എന്നിവരാണ് കുറ്റവിമുക്തരാക്കപ്പെട്ട മറ്റുള്ളവര്‍.

2004 ഒക്ടോബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. 14 പേരായിരുന്നു പ്രതികള്‍. രണ്ടും ഏഴും പ്രതികളായ എടത്തില്‍മീത്തല്‍ വീട്ടില്‍ എം വിധൂഷ്, മുക്കല്ലില്‍ വീട്ടില്‍ സി പി പ്രജിത്ത് എന്നിവര്‍ വിചാരണക്ക് ഹാജരായിരുന്നില്ല. ഇവരുടെ കേസ് കോടതി പിന്നീട് പരിഗണിക്കും. 12 മുതല്‍ 14 വരെ പ്രതികളായ കാരായി രാജന്‍, ടി കെ പ്രേമന്‍, എ സി മനോജ് എന്നിവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. പരിക്കേറ്റ വിനേഷും സഹോദരന്‍ സവിനേഷ്, സുഹൃത്തും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനുമായ പി സജീവന്‍ എന്നിവരുമാണ് സംഭവം കണ്ടതായി മൊഴിനല്‍കിയത്. ഇത് വിശ്വാസയോഗ്യമായി കോടതി കണക്കിലെടുത്തില്ല. സന്ധ്യക്ക് 7.15ഓടെ വെട്ടേറ്റതായി പറയുന്ന വിനേഷിനെ രാത്രി 9.15ന് ആശുപത്രിയിലെത്തിച്ചെന്നാണ് കോടതിയില്‍ ഹാജരാക്കിയ രേഖ. വെട്ടേറ്റ് 25 മിനുട്ടിനകം വിനേഷിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും അത് സ്ഥിരീകരിക്കുന്ന തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ല. ക്വട്ടേഷന്‍ടീമിന്റെ ആഭ്യന്തരകലഹത്തിനിടെ തലശേരിയില്‍ എവിടെയോവച്ച് ഒരാള്‍ക്ക് പരിക്കേറ്റ സംഭവത്തിന് രാഷ്ട്രീയ നിറം നല്‍കി നിരപരാധികളെ പ്രതിചേര്‍ക്കുകയാണുണ്ടായതെന്ന് പ്രതിഭാഗം അഭിഭാഷകരായ കെ അജിത്ത്കുമാറും കെ രൂപേഷും വാദിച്ചു.

deshabhimani 111012

No comments:

Post a Comment