Wednesday, October 10, 2012

തലസ്ഥാന നഗരിയിലെ മാലിന്യം അടിയന്തരമായി നീക്കംചെയ്യും


രണ്ടാം നിരോധനാജ്ഞയും പ്രഹസനം; മാലിന്യപ്രശ്നം സ്ഫോടനാത്മകം

തലസ്ഥാനഗരിയിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനെന്ന പേരില്‍ കലക്ടര്‍ പ്രഖ്യാപിച്ച രണ്ടാമത്തെ നിരോധനാജ്ഞയും പ്രഹസനമാകുന്നു. വിവിധ വകുപ്പുകളുടെ സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചിട്ട് കാര്യമായ ഒരുനടപടിയുമുണ്ടാകുന്നില്ല. മാലിന്യം പട്ടാപ്പകല്‍പോലും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയലും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളില്‍നിന്നും തോടുകളിലേക്കും മറ്റും മാലിന്യം ഒഴുക്കിവിടുന്നതും നിര്‍ബാധം തുടരുന്നു. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലേക്ക് പരാതികളുടെ പ്രവാഹംതന്നെ ഉണ്ടാകുന്നുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നഗരമാലിന്യം പാറമടകളില്‍ തള്ളുന്നതിനെതിരെ നാട്ടുകാരുടെ എതിര്‍പ്പുണ്ടാകാതിരിക്കാനാണ് ഇപ്പോഴത്തെ നിരോധനാജ്ഞയെന്നും ആക്ഷേപമുണ്ട്. വിളപ്പില്‍ശാല മാലിന്യസംസ്കരണപ്ലാന്റ് പൂട്ടിയശേഷം റെയില്‍വേ പ്ലാറ്റ്ഫോം നിര്‍മാണത്തിന് മാലിന്യംകൊണ്ടുപോയിരുന്നു. അന്നും നാട്ടുകാരുടെ എതിര്‍പ്പു അമര്‍ച്ചചെയ്യാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നഗരത്തില്‍ അനധികൃത മാലിന്യനിക്ഷേപം നടത്തിയ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ എതിരെ അന്നും നടപടി എടുത്തില്ല. ഡെങ്കിപ്പനിയടക്കമുള്ള മാരക പകര്‍ച്ചവ്യാധികള്‍ പടര്‍ത്തുന്ന വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ക്കെതിരെയും നടപടി ഉണ്ടാകുന്നില്ല. നഗരത്തിലെ മാലിന്യനീക്കം നിലച്ചിട്ട് മാസം പത്താകുമ്പോഴാണ് കലക്ടറുടെ രണ്ടാമത്തെ നിരോധനാജ്ഞ. എന്നാല്‍, ഇതുവരെയും മാലിന്യസംസ്കരണത്തിന് ബദല്‍ സംവിധാനമായി സര്‍ക്കാര്‍ ഒന്നും ചെയ്തുമില്ല. എല്ലാ പ്രശ്നങ്ങളും ഇപ്പോള്‍ പരിഹരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഇതേപ്പറ്റി ഇപ്പോള്‍ സംസാരിക്കുന്നതേയില്ല.

വിളപ്പില്‍ശാലയിലുള്ള നഗരസഭയുടെ മാലിന്യസംസ്കരണ ഫാക്ടറി കഴിഞ്ഞ ഡിസംബര്‍ 21നാണ് വിളപ്പില്‍ പഞ്ചായത്ത് ഭരണസമിതി അടച്ചുപൂട്ടിയത്. ഇതോടെ നഗരത്തില്‍നിന്നുള്ള മാലിന്യം നീക്കംചെയ്യുന്നതും സംസ്കരിക്കുന്നതും പാടേ നിലക്കുകയായിരുന്നു. മാലിന്യങ്ങള്‍ തോടുകളിലും പുഴകളിലും റോഡുവശങ്ങളിലും കുന്നുകൂടി. സ്വന്തമായി സ്ഥലമുള്ള വീട്ടുകാര്‍ മാലിന്യം കത്തിച്ചു കളയുകയാണ്. പലയിടത്തും പ്ലാസ്റ്റിക്ക് കത്തിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം മാലിന്യം ഫാക്ടറിയില്‍ എത്തിക്കാനുള്ള നീക്കവും എതിര്‍പ്പിനെത്തുടര്‍ന്ന് പരാജയപ്പെട്ടു. കല്യാണമണ്ഡപങ്ങള്‍, ഫ്ളാറ്റുകള്‍, ഹോട്ടലുകള്‍, ഇറച്ചിക്കടകള്‍ എന്നിവിടങ്ങളില്‍ സ്വന്തമായി സംസ്കരണ സംവിധാനങ്ങള്‍ വേണമെന്നുണ്ടെങ്കിലും എവിടെയും അതില്ല. മാലിന്യഫാക്ടറി അടച്ചു പൂട്ടിയതിനുശേഷം നഗരം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുപകരം സര്‍ക്കാര്‍ മുഖംതിരിച്ചുനില്‍ക്കുകയാണ്. മാലിന്യപ്രശ്നം പരിഹരിക്കുന്നതില്‍ അലംഭാവം കാണിക്കുന്നതില്‍ കഴിഞ്ഞദിവസം ഹൈക്കോടതിയില്‍നിന്നും രൂക്ഷവിമര്‍ശമാണ് സര്‍ക്കാരിന് ഏറ്റുവാങ്ങേണ്ടിവന്നത്. പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിഞ്ഞ അഞ്ചുപേര്‍ക്കെതിരെ കോര്‍പറേഷന്‍ അധികൃതര്‍ നടപടി എടുത്തു. കുറ്റക്കാര്‍ 85,000 രൂപ പിഴ അടയ്ക്കാനും ഉത്തരവിട്ടു.

തലസ്ഥാന നഗരിയിലെ മാലിന്യം അടിയന്തരമായി നീക്കംചെയ്യും

തിരുവനന്തപുരം നഗരത്തിലെ മാലിന്യം അടിയന്തരമായി നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാലിന്യനീക്കത്തോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ പ്രശ്നത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം സര്‍ക്കാറിന് ഏറ്റുവാങ്ങേണ്ടിവന്നതിനാല്‍ ഈ പ്രശ്നത്തില്‍ നിന്ന് ഇനി പിന്നോട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എപിഎല്‍ വിഭാഗക്കാര്‍ക്ക് 9 പാചകവാതക സിലിണ്ടര്‍ സബ്സിഡി നിരക്കില്‍ അനുവദിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും. ഫ്ളാറ്റുകളിലെ പാചകവാതക നിയന്ത്രണത്തോട് യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളപ്പിറവി ദിനത്തില്‍ തടവ് കാര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കും. 15 ദിവസം മുതല്‍ 1 വര്‍ഷം വരെയാണ് ഇളവ് അനുവദിക്കുക. സ്കൂള്‍ ബസ് മറിഞ്ഞ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇര്‍ഫാന്റെ ചികിത്സ ചിലവ് വഹിക്കുന്നതോടൊപ്പം ഇര്‍ഫാന്റെ പിതാവിന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി.

പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ വിവാദ പ്രസംഗത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. പ്രസംഗം മുഴുവന്‍ സംപ്രേക്ഷണം ചെയ്യാതെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി വിവാദമുണ്ടാക്കിയതാണെന്നും പാര്‍ട്ടിയോഗത്തില്‍ പറയേണ്ട കാര്യങ്ങള്‍ മാത്രമേ ഇബ്രാഹിം കുഞ്ഞ് പറഞ്ഞിട്ടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

deshabhimani news

1 comment:

  1. തലസ്ഥാനഗരിയിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനെന്ന പേരില്‍ കലക്ടര്‍ പ്രഖ്യാപിച്ച രണ്ടാമത്തെ നിരോധനാജ്ഞയും പ്രഹസനമാകുന്നു. വിവിധ വകുപ്പുകളുടെ സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചിട്ട് കാര്യമായ ഒരുനടപടിയുമുണ്ടാകുന്നില്ല. മാലിന്യം പട്ടാപ്പകല്‍പോലും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയലും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളില്‍നിന്നും തോടുകളിലേക്കും മറ്റും മാലിന്യം ഒഴുക്കിവിടുന്നതും നിര്‍ബാധം തുടരുന്നു.

    ReplyDelete