Monday, October 8, 2012

ജനശ്രീ മിഷന്‍: കടലാസ്സംഘങ്ങള്‍ കൃഷിക്ക് തട്ടിയത് കോടികള്‍


ജനശ്രീമിഷന്റെ പേരില്‍ തട്ടിക്കൂട്ടിയ കടലാസ് സംഘങ്ങള്‍ കാര്‍ഷിക വായ്പയുടെ മറവില്‍ കുട്ടനാട്ടിലെ വിവിധ ബാങ്കുകളില്‍നിന്ന് തട്ടിയത് കോടികള്‍. കാനറ ബാങ്ക് പുളിങ്കുന്ന് ശാഖ, എസ്ബിടി കാവാലം, രാമങ്കരി ശാഖകളില്‍നിന്നാണ് കടലാസ് സംഘടനകള്‍ പണം തട്ടിയത്. നബാര്‍ഡ് മുഖേന കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്ന കാര്‍ഷിക വായ്പയാണ് ജനശ്രീമിഷന്റെ കീഴില്‍ രൂപീകരിച്ച സംഘങ്ങള്‍ തട്ടിയെടുത്തത്. കുട്ടനാട്ടിലെതന്നെ ഒരു ഉദ്യോഗസ്ഥന്റെ വീട്ടിലെ ആറു പേര്‍ മൂന്നു ലക്ഷം വീതം 18 ലക്ഷം രൂപയാണ് ഇപ്രകാരം വായ്പ സംഘടിപ്പിച്ചത്. കായലുകളിലും മറ്റും പാട്ടക്കൃഷിയുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ ചമച്ച് ബാങ്കുകളില്‍ നല്‍കിയായിരുന്നു തട്ടിപ്പ്. രണ്ടുവര്‍ഷമായിട്ടും പകുതി സംഘങ്ങളും ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല. കുട്ടനാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരാണ് തട്ടിപ്പിനുപിന്നില്‍.

കനറാ ബാങ്ക് ശാഖയില്‍നിന്നുമാത്രം 125 ലേറെ യൂണിറ്റുകള്‍ ചേര്‍ന്ന് നാലുകോടിയിലേറെ രൂപ വായ്പ എടുത്തു. ഐശ്വര്യ കണ്ണാടി, പ്രിയദര്‍ശിനി വെളിയനാട്, നേതാജി പുളിങ്കുന്ന്, വനിതാശ്രീ കണ്ണാടി, ശ്രീദേവി ചെറുകര തുടങ്ങിയ സംഘടനകളാണ് വായ്പ എടുത്തത്. നിലമുടമകളുടെ കൈയില്‍നിന്ന് എഴുതിവാങ്ങുന്ന പാട്ടക്കരാറും കരംതീര്‍ത്ത രസീതും അടക്കം ബാങ്കില്‍ നല്‍കിയാണ് വായ്പ തരപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ കുട്ടനാട്ടിലെ മണ്ഡലം ഭാരവാഹികള്‍വരെ ഇത്തരത്തില്‍ കൃഷിവായ്പ സംഘടിപ്പിച്ചു. ജനശ്രീ മിഷന്‍ മണ്ഡലം ചെയര്‍മാന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ വായ്പ അനുവദിച്ചത്.

ജനശ്രീ മിഷനു കീഴില്‍ 15 മുതല്‍ 20 അംഗങ്ങള്‍ വരെ ഉള്‍പ്പെടുന്ന സംഘം രൂപീകരിച്ച് ഇവരെ പിന്നീട് മൂന്നുഗ്രൂപ്പുകളായി തിരിക്കും. ഇവര്‍ വിവിധ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കും. തുടര്‍ന്ന് അഞ്ച് അംഗങ്ങള്‍ വരെ ഉള്‍പ്പെടുന്ന ഗ്രൂപ്പിന് കാര്‍ഷിക വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനശ്രീമിഷന്‍ മണ്ഡലം ചെയര്‍മാന്‍ ബാങ്കുകള്‍ക്ക് ലെറ്റര്‍ഹെഡില്‍ കത്ത് നല്‍കും. ഈ കത്തുപ്രകാരമാണ് ബാങ്ക് വായ്പ അനുവദിച്ചത്. പ്രാദേശികാടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന സംഘത്തില്‍ തങ്ങളുടെ ഇഷ്ടത്തിനും വരുതിയിലും നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമെ അംഗത്വം നല്‍കൂ. ചില അംഗങ്ങള്‍ക്ക് വായ്പ അനുവദിപ്പിച്ചതിന്റെ പേരില്‍ നേതാക്കള്‍ കമീഷന്‍ തട്ടിയതായും ആക്ഷേപമുണ്ട്. പാടശേഖരസമിതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു നേതാവ് വായ്പയായി ലഭിച്ച തുക പെലിശയ്ക്കു നല്‍കി. വായ്പ തട്ടിപ്പിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വായ്പ അനുവദിച്ചത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം സ്വകാര്യ വ്യക്തി അപേക്ഷ നല്‍കിയെങ്കിലും ബാങ്ക് അധികൃതര്‍ വിവരങ്ങള്‍ നല്‍കിയില്ല.

deshabhimani 081012

1 comment:

  1. ജനശ്രീമിഷന്റെ പേരില്‍ തട്ടിക്കൂട്ടിയ കടലാസ് സംഘങ്ങള്‍ കാര്‍ഷിക വായ്പയുടെ മറവില്‍ കുട്ടനാട്ടിലെ വിവിധ ബാങ്കുകളില്‍നിന്ന് തട്ടിയത് കോടികള്‍. കാനറ ബാങ്ക് പുളിങ്കുന്ന് ശാഖ, എസ്ബിടി കാവാലം, രാമങ്കരി ശാഖകളില്‍നിന്നാണ് കടലാസ് സംഘടനകള്‍ പണം തട്ടിയത്. നബാര്‍ഡ് മുഖേന കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്ന കാര്‍ഷിക വായ്പയാണ് ജനശ്രീമിഷന്റെ കീഴില്‍ രൂപീകരിച്ച സംഘങ്ങള്‍ തട്ടിയെടുത്തത്. കുട്ടനാട്ടിലെതന്നെ ഒരു ഉദ്യോഗസ്ഥന്റെ വീട്ടിലെ ആറു പേര്‍ മൂന്നു ലക്ഷം വീതം 18 ലക്ഷം രൂപയാണ് ഇപ്രകാരം വായ്പ സംഘടിപ്പിച്ചത്. കായലുകളിലും മറ്റും പാട്ടക്കൃഷിയുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ ചമച്ച് ബാങ്കുകളില്‍ നല്‍കിയായിരുന്നു തട്ടിപ്പ്. രണ്ടുവര്‍ഷമായിട്ടും പകുതി സംഘങ്ങളും ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല. കുട്ടനാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരാണ് തട്ടിപ്പിനുപിന്നില്‍.

    ReplyDelete