Wednesday, October 10, 2012

വധേരയ്ക്ക് വേണ്ടി ഹരിയാന സര്‍ക്കാര്‍ റിയല്‍എസ്റ്റേറ്റുകാരെ സഹായിച്ചു


കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയ്ക്ക് 65 കോടി രൂപ പലിശരഹിതമായി നല്‍കിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫിനെ ഹരിയാന സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചതിന്റെ തെളിവുകള്‍ പുറത്ത്. ഡല്‍ഹിയോട് ചേര്‍ന്ന ഗുഡ്ഗാവിലും മനേസറിലും കോടികള്‍ വിലയുള്ള ഭൂമിയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായത്തോടെ ഡിഎല്‍എഫ് സ്വന്തമാക്കിയത്.

അഴിമതി വിരുദ്ധപ്രവര്‍ത്തകന്‍ അരവിന്ദ് കെജ്രിവാള്‍ ഇതിന്റെ തെളിവുകള്‍ പുറത്തുവിട്ടു. ഗുഡ്ഗാവില്‍ ആശുപത്രി നിര്‍മിക്കാനെന്ന പേരില്‍ ഹരിയാന സര്‍ക്കാര്‍ ഏറ്റെടുത്ത 30 ഏക്കര്‍ സ്ഥലം പിന്നീട് ഡിഎല്‍എഫിന് കൈമാറി. പ്രത്യേക സാമ്പത്തികമേഖലയുടെ പേരിലായിരുന്നു കൈമാറ്റം. 2007 മാര്‍ച്ച് ഒമ്പതിനാണ് "ഡിഎല്‍എഫ് എസ്ഇസെഡ്" എന്ന കമ്പനിക്ക് സ്ഥലം കൈമാറി വിജ്ഞാപനമിറക്കിയത്. അതിന് ഒരു മാസംമുമ്പ് ഈ കമ്പനിയിലെ 50 ശതമാനം ഓഹരി റോബര്‍ട്ട് വധേരയുടെ "നോര്‍ത്ത്ഇന്ത്യ ഐടി പാര്‍ക്ക്സ്" എന്ന കമ്പനി വാങ്ങിയിരുന്നു. അതായത് കമ്പനിയുടെ 50 ശതമാനം ഓഹരി വധേരയുടെ പക്കലെത്തി ഒരു മാസത്തിനകം 30 ഏക്കര്‍ ഹരിയാന സര്‍ക്കാര്‍ കൈമാറി. 50 ശതമാനം ഓഹരി 2009ല്‍ ഡിഎല്‍എഫിന് തന്നെ വധേര കൈമാറുകയും ചെയ്തു. ഈ ഇടപാടിലൂടെ മാത്രം കോടികള്‍ വധേരയുടെ പോക്കറ്റിലെത്തി. ഡിഎല്‍എഫിന് കിട്ടിയത് ഗുഡ്ഗാവിലെ കണ്ണായ സ്ഥലത്ത് 30 ഏക്കറും. ഗോള്‍ഫ് കോഴ്സിനെന്ന പേരില്‍ 350 ഏക്കര്‍ സ്ഥലവും ഹരിയാന സര്‍ക്കാര്‍ ചുളുവില്‍ ഡിഎല്‍എഫിന് കൈമാറി. ടെന്‍ഡര്‍ പ്രക്രിയയിലൂടെയായിരുന്നു കൈമാറ്റമെന്നാണ് അവകാശവാദം.

ഡിഎല്‍എഫ് ഉള്‍പ്പെടെ മൂന്ന് കമ്പനികള്‍ ടെന്‍ഡര്‍ പ്രക്രിയയില്‍ പങ്കാളികളായിരുന്നു. എന്നാല്‍, മറ്റ് രണ്ട് കമ്പനികളുടെ ടെന്‍ഡറുകള്‍ തുറക്കാതെ തള്ളി. ഈ കമ്പനികള്‍ക്ക് ഗോള്‍ഫ്കോഴ്സ് വികസിപ്പിച്ച് പരിചയമില്ലെന്നതായിരുന്നു കാരണം. ടെന്‍ഡര്‍ ക്ഷണിച്ച സമയത്ത് ഇത്തരമൊരു നിബന്ധന സര്‍ക്കാര്‍ വച്ചിരുന്നുമില്ല. ചുരുക്കത്തില്‍ ചെറിയ തുകയ്ക്ക് 350 ഏക്കര്‍ ഡിഎല്‍എഫ് സ്വന്തമാക്കി. മനേസറില്‍ വികസനപ്രവര്‍ത്തനത്തിനെന്ന പേരില്‍ കര്‍ഷകരില്‍നിന്ന് ഏക്കറിന് 12 ലക്ഷം രൂപ നിരക്കില്‍ സ്ഥലം ഏറ്റെടുക്കുമെന്ന് അറിയിച്ച് 2007ല്‍ ഹരിയാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഏക്കറിന് 20 ലക്ഷം രൂപ നിരക്കില്‍ തങ്ങള്‍ സ്ഥലം ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി ഡിഎല്‍എഫ് കര്‍ഷകരെ സമീപിച്ചു. സര്‍ക്കാരിനേക്കാളും ഉയര്‍ന്ന വില പറഞ്ഞ ഡിഎല്‍എഫിന് കര്‍ഷകര്‍ കൂട്ടത്തോടെ സ്ഥലം കൈമാറി.

വധേരയ്ക്കെതിരായ ആരോപണം അന്വേഷിക്കണം: സിപിഐ എം

ന്യൂഡല്‍ഹി: സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെ കമ്പനികളുടെ ബിസിനസ് ഇടപാടുകളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ഉചിതമായ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. റോബര്‍ട്ട് വധേരയുടെ കമ്പനികളുടെ ബിസിനസ് ഇടപാടുകളെക്കുറിച്ച് നിരവധി ആരോപണം വന്നുകഴിഞ്ഞു. ഈ കമ്പനികളുടെ സാമ്പത്തികശേഷിയെക്കുറിച്ചും&ാറമവെ;റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. അന്വേഷണം നടത്തിയാല്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 101012

1 comment:

  1. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയ്ക്ക് 65 കോടി രൂപ പലിശരഹിതമായി നല്‍കിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫിനെ ഹരിയാന സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചതിന്റെ തെളിവുകള്‍ പുറത്ത്. ഡല്‍ഹിയോട് ചേര്‍ന്ന ഗുഡ്ഗാവിലും മനേസറിലും കോടികള്‍ വിലയുള്ള ഭൂമിയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായത്തോടെ ഡിഎല്‍എഫ് സ്വന്തമാക്കിയത്.

    ReplyDelete